ആ കഥകളില്‍ , എപ്പോഴും കേള്‍ക്കാറുള്ള ഒരു പേരാണ് ആണ്ടി അരേന്‍. ആണ്ടിയരേന്‍ ഒരു നല്ല അയല്‍ക്കാരന്‍ ആയിരുന്നു. തൊഴില്‍ : ചാപ്രപ്പണി. മീന്‍ വിലയ്ക്കെടുത്തു, ഉപ്പിട്ട് ഉണക്കി വിക്കുന്ന തൊഴില്‍. ഭാര്യ വള്ളിക്കുട്ടി.മക്കളില്ലാതിരുന്ന ആണ്ടിയരേനു ആ വേദന കുറച്ചത് സഹോദരന്റെ മക്കളും , അയല്‍വക്കത്തെ കുട്ടികളും പിന്നെ , കുറെ പൂച്ചകളും.
അവര്‍ക്ക് എത്ര പൂച്ച ഉണ്ടായിരുന്നു എന്ന് അറിയില്ല. വയ്കുന്നേരം മീനുമായി വരുന്ന അരേനെയും കാത്ത് പൂച്ചകളുടെ ഒരു ജാഥ തന്നെ ഉണ്ടാകും. വീടിനടുത്തുള്ള കെട്ടിന്ടെ ഇരു വശങ്ങളിലുമായി നിറയെ പൂച്ചകള്‍. ഏറ്റവും മുന്നില്‍ നേതാവായ കുട്ടന്‍. അയാള്‍ കൊണ്ടുവരുന്നത് എന്തായാലും, ആദ്യം കിട്ടേണ്ടത് അവനാണ്. മറ്റുള്ളവരെ നിയന്ത്രിക്കുന്നതും അവന്‍ തന്നെ . കുട്ടന്‍ ആ മനുഷ്യനോടു സംസാരിച്ചിരുന്നു. നിയമം തെറ്റിക്കുന്ന കുട്ടുകാരെ വഴക്ക് പറയുന്ന, ശിക്ഷിക്കുന്ന കുട്ടന്‍ പോലീസ്. അങ്ങനെ ഏറ്റവും അച്ചടക്കമുള്ള പൂച്ചകൂട്ടങ്ങളായി അവര്‍ അദേഹത്തെ അനുസരിച്ച് ജീവിച്ചു.
കഥകളിലെ ഈ നായകനെ നേരിട്ട് കണ്ടു എനിക്ക് പരിചയമില്ല. എങ്കിലും ചൂരല്‍ കുട്ടയുമായി, ജങ്ങ്ഷനിലെ കടയുടെ വരാന്തയില്‍ ഇരിക്കുന്ന ഒരു കറുത്ത മനുഷ്യനെയാണ്
എനിക്കോര്‍മ വരുന്നത്. വാക്കുകള്‍ ചാലിച്ച അദേഹത്തിന്റെ ചിത്രത്തിന് സ്നേഹത്തിന്റെ നിറമായിരുന്നു. പിന്നെടെപോഴോ അറിഞ്ഞു ആണ്ടി അരേന്‍ മരിച്ചെന്നു. വലിയ തോടിനരികിലെ ഓല മേഞ്ഞ ആ വീടിനോപ്പം കുട്ടനും അനാഥനായി.
കുട്ടന്‍ ഞങ്ങളുടെ വീട്ടില്‍ അഭയാര്‍ഥി ആയെത്ത്തിയപ്പോള്‍ അവന്റെ സംസാരം ഞങ്ങള്‍ കേട്ടു.
"കുട്ടാ, നല്ലതാന്നോട ? " ഞങ്ങള്‍ ചോദിക്കും.
"നല്ലതാണു ". ഭക്ഷണത്തില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അവന്‍ മൊഴിയും.
"കുട്ടാ, രാത്രി തിന്നാന്‍ വരില്ലേ? "
"mmmmm ...." അവന്‍ നീട്ടി ഒന്ന് മൂളും.
കുട്ടന്‍ എങ്ങനെ ആണ് മനുഷ്യ ഭാഷ സംസാരിച്ചതെന് എനിക്കറിയില്ല. അവന്റെ ഉത്തരങ്ങള്‍ എന്നും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. അവന്‍ തിന്നുന്ന സമയം മുഴുവന്‍ പൊട്ട ചോദ്യങ്ങളുമായി അവന്റെ പിറകില്‍ ഞങ്ങളും. അവന്‍ ഒരിക്കലും അനിഷ്ടം കാണിച്ചില്ല. ഓരോ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി പറഞ്ഞ് ഞങ്ങളെ അത്ഭുതപ്പെടുത്തി.
പിന്നെ, ഉടമസ്ഥന്റെ പുതിയ വീട്ടിലേക്കു അവനും യാത്രയായി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞങ്ങളുടെ ഓര്‍മയില്‍ ആ വലിയ കുടുംബം തങ്ങി നില്‍ക്കുന്നു. "മക്കള്‍ക്ക്" കൊടുക്കാന്‍ ഭാര്യയുടെ കൈയില്‍ മീന്‍ കൊടുത്തയക്കുന്ന അരേനും, ഏതിരുട്ടിലും തോട്ടുവക്കില്‍ നിന്ന് സെലൂമ്മയെ വിളിക്കുന്ന അദേഹത്തിന്റെ നല്ല പാതിയും .
സ്വാര്‍ത്ഥതയുടെയും അത്രിപ്തിയുടെയും ഈ കാലത്ത് പങ്കുവയ്പിന്റെ ഓര്‍മ്മയായി അവര്‍ ഉണ്ടാകും. പരിഭവങ്ങള്‍ ഇല്ലാത്ത ശബ്ദമായി കുട്ടനും.